പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച് നിർദേശം നൽകി .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്. കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയിൽ തുടക്കമാകും. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവർക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങൾ. പൊതുജനങ്ങൾക്കും, സ്വകാര്യ മേഖലയ്ക്കും ഉൾപ്പടെ എല്ലാവർക്കും ക്യാംപയിനിൽ പങ്കെടുക്കാൻ അവസരമുണ്ട്.അതേസമയം യുദ്ധം അതിന്റെ തീവ്രതയിൽ തന്നെ ആണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു.ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. കൂടാതെ 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടതായാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധം ഒരാഴ്ചയാകുമ്പോൾ ഇരുഭാഗങ്ങളിലുമായി ഏകദേശം മൂവായിരതിലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരങ്ങൾക്ക് പരിക്കേറ്റു. ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻഅറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.
പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകും ; യു എ ഇ പ്രധാനമന്ത്രി

