കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനെ ഭാഗമായി കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളും ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ നിപ്പ ബാധയെ സംബന്ധിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
രോഗലക്ഷണമുള്ള 35 പേരുടെ സാംപിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാ ഫലം ലഭിച്ചു. 4 പേരുടെ ഫലം പോസിറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പേർ ഐസലേഷനിലുണ്ട്. 706 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. അത് ഇനിയും വർധിക്കാം. സമ്പർക്കപ്പട്ടികയിലെ 76 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. സമ്പർക്കപ്പട്ടികയിൽ 157 ആരോഗ്യപ്രവർത്തകരുണ്ട്.
രോഗികളെ കൊണ്ടുവരുന്നതിനായി ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി ഐസലേഷനിലുള്ളവരെ സഹായിക്കുന്നതിനായി വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കും. വാർഡ് തിരിച്ച് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കും. സംസ്ഥാനത്ത് നിപ രോഗനിർണയത്തിനുള്ള ലാബുകൾ സജ്ജമാണ്. തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ്പ രോഗം നിർണയിക്കാൻ സാംപിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലും സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

