പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പി ടി സെവൻ കാട്ടാനയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടമായതായി സൂചന.എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം.
കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ.
ആനയെ പിടികൂടിയ സമയത്ത് തന്നെ വലത് കണ്ണിന് കാഴ്ച കുറവ് ഉണ്ടായിരുന്നെന്നും കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് വകുപ്പു കാണുന്നത്.ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജനുവരി 2ന് നു മയക്കുവെടിവച്ചു പിടികൂടിയ ആനയെ പരിശീലിപ്പിച്ച് കുങ്കിയാനയാക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ 6 മാസമായി ധോണിയിലെ ക്യാമ്പിൽ ആനയെ ചട്ടം പഠിപ്പിക്കുകയാണ്.

