തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാല് വയസുകാരന് അളവിൽ കൂടുതൽ വൈറ്റമിൻ സിറപ്പ് നൽകി അവശ നിലയിലായ കുട്ടി ഇപ്പോൾ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാഫ് നേഴ്സ് ഉണ്ടായിട്ടും ആശാ വർക്കർ ആണ് മരുന്ന് നൽകിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
മെയ് 11 നാണ് സംഭവം നടന്നത്. നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് ആളു മാറി ഒരാൾക്ക് തന്നെ നൽകിയത്.
കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.