മധ്യപ്രദേശിൽ പതിനൊന്ന് വയസുകാരനെ തട്ടികൊണ്ട് പോയി ജയ് ശ്രീ റാം മുദ്രാ വാക്യം വിളിക്കാൻ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതി.
ഇൻഡോറിലെ നിപാനിയ മേഖലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച ശേഷം നിർബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
. താൻ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതികൾ സമീപിച്ചു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാൽ വാങ്ങിതരാമെന്നും പ്രതികൾ പറഞ്ഞുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.
തുടർന്ന് കളിപ്പാട്ടങ്ങൾ വാങ്ങിക്കാനെന്ന വ്യാജേന മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ് എന്ന് വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടി സമ്മതിക്കാത്തതിനാൽ വിവസ്ത്രനാക്കി മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട് വിവരം വീട്ടിൽ അറിയിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുളള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

