കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. യുകെയിൽ നിന്നും കൊച്ചിയിൽ എത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.
ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഈ മാസം ആറാം തീയതിയാണ് യുകെയിൽ നിന്നും അബുദാബി വഴി ഇദ്ദേഹം കൊച്ചിയിൽ എത്തിയത്.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തിലാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.ഇതിൽ ആകെ 149 യാത്രക്കാരുണ്ടായിരുന്നു. അതിൽ രോഗ ബാധിതനായ വ്യക്തിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിൽ ഉണ്ടായിരുന്നവരെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഒമിക്രോൺ ബാധിതനെ ഐസൊലേഷനിലേക്ക് മാറ്റിയതായും സ്ഥിതി ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ അറിയിച്ചു. മാതാവും ഭാര്യയുമായാണ് പ്രാദേശികമായി ഇയാൾ സമ്പർക്കത്തിലുണ്ടായിരുന്നത്. അവർ രണ്ടുപേരും പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെയും ഐസൊലേഷനിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.
ഒമൈക്രോൺ; ഹൈ റിസ്ക് പട്ടികയിൽ ഉള്ളവർക്ക് ഇന്ന് പരിശോധന ജാഗ്രതയിൽ കേരളം

