മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. മുഖ്യമന്ത്രി വിദേശയാത്രകൾക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇയിൽ സ്വകാര്യ സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്.
10-ാം തീയതിയാണ് അപേക്ഷ നൽകിയത്. ഈ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്‌ടോബർ നാല് മുതൽ 12 വരെ നോർവേ, യുകെ എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം സന്ദർശിക്കും. മടക്കയാത്രയിൽ യുഎഇയിൽ വ്യക്തിപരമായ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നുയെന്നാണ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. യുഎഇ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകൾ, ചെറുമകൻ, പിഎ എന്നിവരുമുണ്ടാകുമെന്നും അപേക്ഷയിൽ പറയുന്നുണ്ട്.കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനമെന്നായിരുന്നു മുരളീധരന്റെ പരാമർശം. യു.കെ, നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു.നോർവേ, യുകെ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. 15ന് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും.