തിരുവനന്തപുരത്ത് ഓണസദ്യ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും.സംഭവത്തില്‍ ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാലു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ.”അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അല്ലാതെ പണിഷ്‌മെന്റല്ല. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ മാറിനില്‍ക്കട്ടെയെന്നാണ് തീരുമാനിച്ചത്.” ജീവനക്കാരുടെ മറുപടിയില്‍ അവ്യക്തയുണ്ടായിരുന്നതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം അതേസമയം തൊഴിലാളികളെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം രംഗത്തെത്തിയിരുന്നു.പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. ഓണസദ്യ മാലിന്യക്കുപ്പയില്‍ എറിഞ്ഞത് ന്യായീകരിക്കാനാകില്ലെങ്കിലും, തൊഴിലാളികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടി പിന്‍വലിക്കണമെന്ന് സിപിഎം, സിഐടിയു ജില്ലാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഓണസദ്യ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കും

