പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ.പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് മനസിലാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക് പോയാൽ പോരെയെന്നും വി മുരളീധരൻ ചോദിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകൾ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കോടതിയിൽ നിന്നും വിമർശനമേറ്റതിന്റെ ജാള്യത മാറ്റാൻ കേന്ദ്രത്തെ മുഹമ്മദ് റിയാസ് പഴിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നതെന്നും മുരളീധരന് വിമര്‍ശിച്ചു.കേന്ദ്രമന്ത്രി എസ്. ജയ്ശങ്കറുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടി. അദ്ദേഹം കേന്ദ്ര പദ്ധതികള്‍ നിരീക്ഷിക്കാന്‍ പോയതിനെ വിമര്‍ശിച്ചതുകൊണ്ട് നെഞ്ചിടിപ്പ് മാറില്ല. താന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടിലുള്ള ആള് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല. കോവിഡ് കാലത്ത് എന്തൊക്കെ ഉപദേശം നല്കി. എല്ലാവരും കൊതുകു കയറാതെ വാതിലടച്ചിരിക്കണം. അരി കഴുകിവേണം ചെമ്പിലിടാന്‍ എന്നിങ്ങനെയുള്ള വലിയ വലിയ ഉപദേശങ്ങള്‍ കോവിഡ് കാലത്ത് നല്കി. അത് നിര്‍ത്തിയത് എപ്പോഴാണെന്ന് നമുക്കറിയാം- മുരളീധരന് പറഞ്ഞു.രാവിലെ നിയമസഭയിലാണ് ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് സംസാരിച്ചത്. കേരളത്തിൽ ജനിച്ചുവളർന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താസമ്മേളനങ്ങളെക്കാൾ കുഴി ദേശീയപാതയിൽ ഉണ്ട് എന്നായിരുന്നു റിയാസ് പറഞ്ഞത് .
മന്ത്രിയുടെ വീട്ടിലുള്ള ആള് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയ പാതയിലില്ല;വി മുരളീധരൻ

