പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിക്കാരിക്ക് പരിക്കില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ വ്യക്തമായി. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയത് പരാതിക്കാര്‍ തന്നെയാണെന്ന് തെളിഞ്ഞെന്നും തമിഴ്‌നാട് ഡിഐജി വിജയകുമാരി പറഞ്ഞു.
തലശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ ലോഡ്ജുടമയെ ഭീഷണിപ്പെടുത്തിയത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശ്ശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. ഇതോടെ പഴനിയില്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമാണോയെന്ന സംശയം ബലപ്പെടുകയാണ്. വ്യാജ പരാതി ഉന്നയിച്ച് പണം തട്ടുകയായിരുന്നോ ഉദ്ദേശ്യമെന്നും സംശയിക്കുന്നുണ്ട്.
യുവതിയും പരാതിക്കാരനും ഭാര്യാഭര്‍ത്താക്കളല്ല. ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയാണെന്ന് സഹോദരി മൊഴി നല്‍കിയതായി ഡിഐജി പറഞ്ഞു.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി വ്യക്തമാക്കി. തമിഴ്‌നാട് പൊലീസ് സംഘം തലശ്ശേരിയില്‍ അന്വേഷണത്തിനായി പോയിട്ടുണ്ടെന്നും ഡിഐജി വിജയകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിണ്ഡിഗല്‍ എസ്പിയും ഡിഐജിക്കൊപ്പമുണ്ടായിരുന്നു.
തന്നെ ഒരു സംഘം കൂട്ടബലാല്‍സംഗം ചെയ്‌തെന്നും ബിയര്‍ കുപ്പി സ്വകാര്യഭാഗത്ത് കുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. അതിനിടെ, അതിനിടെ പരാതിക്കാര്‍ക്കെതിരെ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി. ലോഡ്ജില്‍വെച്ച് പീഡനമൊന്നും നടന്നിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു
അമ്മയും മകനും എന്ന പേരിലാണ് 19 ന് ഇരുവരും മുറിയെടുത്തത്. 20 ന് മദ്യപിച്ച് ഇരുവരും റൂമില്‍ ബഹളമുണ്ടാക്കി. സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ പുരുഷനും പോകുകയായിരുന്നുവെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. 25 ന് ഇരുവരും മടങ്ങിയെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങി.
ആറാം തീയതി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു എന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കൈമാറി. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാന്‍ വന്നപ്പോള്‍ യുവതി ആരോഗ്യവതിയായിരുന്നു എന്നും ലോഡ്ജ് ഉടമ പറഞ്ഞു.
പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ തലശ്ശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷമായിരുന്നു യുവതിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെന്നുമാണ് പരാതിക്കാരി പറഞ്ഞത്.

