ചിന്തൻ ശിബിരത്തിൽ മോഡി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. വിഭജനത്തിലൂന്നിയ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുകയാണ് ചെയ്യുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ സ്ഥിരമായ ധ്രുവീകരണാവസ്ഥയിൽ നിർത്തുക, നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കാൻ ആളുകളെ നിർബന്ധിക്കുകയാണെന്ന് മോദി സർക്കാരെന്ന് സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ നവ സങ്കൽപ്പ് ചിന്തൻ ശിബിർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.
കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് വഴിയൊരുക്കാൻ ഉദയ്പൂരിൽ നവ സങ്കൽപ്പ് ചിന്തൻ ശിബിറിന്
തുടക്കമായി.
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നാനൂറിലധികം നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സംഘടനാ ചുമതലകളിലെ അഴിച്ചുപണിയും യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതും ചര്‍ച്ചയാകും.
ചിന്തൻ ശിബിർ പദ്ധതിയിടുന്നത് 50 വയസിന് താഴെയുള്ളവര്‍ക്ക് സംഘടനാചുമതലയില്‍ പ്രാമുഖ്യം നല്‍കുന്ന മാറ്റത്തിനാണ് . ഉദയ്പൂര്‍ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം വ്യക്തമാണ്. പങ്കെടുക്കുന്ന 422 പേരില്‍ പകുതിയും 50 വയസില്‍ താഴെ പ്രായമുള്ളവര്‍. അതില്‍ തന്നെ 35 ശതമാനം പേര്‍ക്ക് നാല്‍പതിന് താഴെ മാത്രം പ്രായം. 21 ശതമാനത്തോളം വനിതാപ്രാതിനിധ്യം. യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ് യുവിന്റെയും നേതൃനിര ഒന്നടങ്കം ഉദയ്പൂരിലുണ്ട്.
സമീപ കാല തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മറികടക്കാന്‍, പ്രവര്‍ത്തന രീതി അടിമുടി പൊളിച്ചെഴുതണമെന്ന തിരിച്ചറിവോടെയാണ് ചിന്തന്‍ ശിബിറിലേക്ക് കോണ്‍ഗ്രസ് എത്തിയത്. യുവാക്കളുടെ പാര്‍ട്ടിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ സമ്മേളനം തുടങ്ങും മുമ്പ് തന്നെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ആകെ ഒറ്റയ്ക്ക് ഭരണം കൈവശമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ്.

