ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. ‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല അദ്ദേഹം പറഞ്ഞു.ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും അല്ലാതെ നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ഉറപ്പിച്ചു പറയുന്നു ചൊറിയന്‍ മാക്രി പറ്റങ്ങളാണ് ഇവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുള്ളൂ, സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തിരുന്നു.

