കൊച്ചി∙ കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. പാലായിൽ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പറഞ്ഞത് പാർട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചു.
നേരത്തേ എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു പാർട്ടി ചെയർമാൻ പാലായിൽത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാർഥി സംഘടനയിലൂടെ വളർന്നു വന്ന റോഷി അഗസ്റ്റിൻ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ.മാണിയും രംഗത്തു വന്നു.
എന്നാൽ ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ചിരിക്കുകയാണ് റോഷി. അനാഥത്വത്തിൽ നിന്ന് ഉയർന്നു വന്നതല്ല കേരള കോൺഗ്രസെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിന് നേതാക്കളുണ്ട്, നേതാക്കൾ മത്സരിക്കുമെന്നും റോഷി വ്യക്തമാക്കി. തന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും റോഷിയുമായുള്ളതു സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ.മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, താൻ മത്സരിക്കുന്നതിൽ ഉറപ്പില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇപ്പോൾ ഇരിക്കുന്ന എംഎൽഎമാർ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചർച്ചയ്ക്ക് ശേഷം പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

