അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹൈക്കോടതി കണക്ക് തരാൻ പറഞ്ഞ കേസിൽ പോലും നടന്നിരിക്കുന്നത് വലിയ കൊള്ള. വിശദമായ അന്വേഷണ നടക്കണം. ഹൈക്കോടതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കോടികൾ കൊള്ള നടത്തിയെന്നും പരിപാടിയിൽ പങ്കെടുക്കാത്ത ആളുകളുടെ പേരിൽ പോലും കണക്ക് ഉണ്ടാക്കിയെന്നും വിഡി സതീശൻ പറഞ്ഞു. കള്ള കണക്കാണ് മുഴുവൻ എഴുതിവെച്ചിരിക്കുന്നത്. നന്ദഗോവിന്ദം ഭജൻസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല. അവരുടെ പേരിൽ പോലും പൈസ എഴുതി വാങ്ങിയിരിക്കുന്നു. ആ പരിപാടിയിൽ 4000 പേർക്ക് ഒന്നും ഭക്ഷണം നൽകിയിട്ടില്ല. പരിപാടിയിൽ ആകെ പങ്കെടുത്തത് 600 പേരാണെന്ന് വിഡി സതീശൻ പറഞ്ഞു.
പന്തല് മുതൽ മുഴുവൻ കാര്യങ്ങളിലും അഴിമതിയാണ് നടന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. കോടതി നിരീക്ഷണത്തിൽ ഇത്രയും കൊള്ള നടത്താമെങ്കിൽ ശബരിമലയിൽ നിന്നും എന്തെല്ലാം അടിച്ചുമാറ്റിക്കാണുമെന്ന് അദേഹം ചോദിച്ചു. പോണ പോക്കിൽ കിട്ടാവുന്നതെല്ലാം അടിച്ചുമാറ്റി കൊണ്ടുള്ള പോക്കാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

