മംഗളൂരു: പ്രണയ ദിനത്തിൽ പ്രത്യേക സമ്മാനങ്ങൾ വിൽക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച് മംഗളൂരുവിലെ ഗിഫ്റ്റ് സെൻ്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല കൺവീനർ നവീൻ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു.’പ്രണയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രത്യേക സമ്മാനങ്ങൾ വിൽക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാൽ യുവാക്കൾ പാശ്ചാത്യ സംസ്കാരത്തിൽ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിൻ്റെ പേരിൽ അനാശാസ്യ പ്രവർത്തനങ്ങളാണ് നടക്കുന്നത്.’ നവീൻ മുഡുഷെഡ്ഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജന ജാഗ്രത സമിതി രംഗത്തെത്തിയിരുന്നു. ആവശ്യം ഉന്നയിച്ചുക്കൊണ്ട് സമിതി സെക്രട്ടറി ഭവ്യ ഗൗഡ മംഗളൂരു സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ഫെബ്രുവരി ആറിന് രംഗത്തെത്തിയിരുന്നു. പിന്നീട് വിവാദ ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഉത്തരവ് പിൻവലിക്കാൻ കാരണമെന്താണെന്നതിനെ കുറിച്ച് സർക്കുലറിൽ പരാമർശിച്ചിട്ടില്ല. കൗ ഹഗ് ഡേ സർക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സർക്കുലർ പിൻവലിച്ചിരിക്കുന്നത്. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാൻ ആഹ്വാനം ചെയ്തത്.
മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോർഡ് വ്യക്തമാക്കിയിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കാരണം ആളുകൾ പാരമ്പര്യങ്ങളിൽ നിന്നും അകലുകയാണ്. പൊതുജനങ്ങൾക്കിടയിൽ ഇത്തരത്തിൽ നഷ്ടപ്പെടുന്ന താൽപര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറഞ്ഞിരുന്നു.

