എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ തടഞ്ഞു.യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.കോടതി ഉത്തരവുമായി എത്തിയ ഷൈജൽ പുറത്ത് നിന്നും മുദ്രാവാക്യം വിളിച്ചു.യോഗം നടക്കുന്ന മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. നേതാക്കളുടേത് കോടതി അലക്ഷ്യ നടപടിയാണെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ഷൈജൽ പറഞ്ഞു.നേതാക്കൾ സംഘടനയെ കൊല്ലുകയാണ്. എംഎസ്എഫിലെ അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും” ഷൈജൽ പറഞ്ഞു സംഘടനയെ തകര്‍ക്കുന്നത് കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, സാദിഖ് അലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘമാണെന്ന ആരോപണവും ഷൈജല്‍ ആവര്‍ത്തിച്ചു.എംഎസ് എഫിൽ നിന്നും കാരണമില്ലാതെ പുറത്താക്കിയതിനെതിരെ കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്നും അനുകൂല വിധി നേടിയാണ് ഷൈജൽ യോഗത്തിനെത്തിയത്. എന്നാൽ കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ് ലീം ലീഗ് നേതാക്കളുടെയും നിലപാട്.ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതും ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതുമാണ് ഷൈജലിനെതിരായ നടപടിക്ക് കാരണം. വയനാട് ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം നേരത്തെ ഷൈജല്‍ ഉയര്‍ത്തിയിരുന്നു
കോടതി ഉത്തരവുമായി യോഗത്തിന് ഷൈജൽ എത്തി;അകത്ത് കയറ്റിയില്ല,മുദ്രാവാക്യം മുഴക്കി നാടകീയ രംഗങ്ങൾ

