ന്യൂഡൽഹി: ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻമാധ്യമപ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുൺ കുമാറിനെതിരെ യുജിസി അന്വേഷണം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ പാചക ചുമതലയുണ്ടായിരുന്ന പഴയിടം മോഹനൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജാതീയമായി അധിക്ഷേപം നടത്തിയെന്ന് അരുൺകുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഈ കുറിപ്പിന്റെ ചുവടുപിടിച്ച് സമൂഹത്തിൽ ഭിന്നിപ്പിണ്ടാക്കുന്നതരത്തിൽ ചർച്ചകളുണ്ടായിരുന്നു.
സ്കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് അരുൺകുമാർ നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് ഹേതുവായെന്നുമാണ് പരാതികൾ ഉയർന്നത്. അരുൺ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും യുജിസി ചെയർമാൻ എം ജഗ്ദീഷ് കുമാർ നിർദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
അരുൺകുമാറിന്റെ കുറിപ്പിന് പിന്നാലെ വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. ഇതേ തുടർന്നാണ് അദ്ദേഹത്തിനെതിരായ പരാതികൾ യുജിസിക്ക് മുന്നിലെത്തിയത്. പരാതിയിലെ പരാമർശങ്ങൾ ജോയിന്റ് സെക്രട്ടറി നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമാണ് യുജിസി ചെയർമാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

