ഹിമാചൽ പ്രദേശിലെ എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന ഘടകം പ്രസിഡന്റ് പ്രതിഭാ സിംഗ്. എന്നാൽ മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡും എംഎൽഎമാരും തീരുമാനിക്കുമെന്നും സിംഗ് പറഞ്ഞു.
ഭർത്താവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തെ തുടർന്നാണ് സംസ്ഥാന ഘടകത്തെ നയിക്കാൻ എം.എസ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടുമുതൽ അഞ്ചു വരെയാണ് പോളിങ്. 55.75 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. 7881 പോളിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. 24 സ്‌ത്രീകളടക്കം 412 സ്ഥാനാർഥികളാണ് മത്സരരംഗത്ത്.
ബിജെപിയും കോൺഗ്രസുമാണ് പ്രധാന എതിരാളികൾ. ആംആദ്‌മി പാർടി എല്ലാ സീറ്റിലും മത്സര രംഗത്തുണ്ട്. സിറ്റിങ് സീറ്റായ ടിയോഗടക്കം 11 മണ്ഡലത്തിൽ സിപിഐ എം മത്സരിക്കുന്നു. സിപിഐ ഒരു സീറ്റിലും. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.

