ആലപ്പുഴ∙ ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. സിപിഎം ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച, ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘യുഡിഎഫിന് വലിയ കണ്ണുനീരാണ്. എന്തൊരു നൊമ്പരമാണ്. കേരളം മൊത്തം ജാഥ നടത്തുന്നു, നിയമസഭയിൽ പ്രതിഷേധം നടത്തുന്നു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയിലെ റോഡുകളിൽ കൂടി സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ‘മികച്ച’ കുണ്ടും കുഴിയുമായിരുന്നു ശബരിമല റോഡുകളിൽ. സഞ്ചരിച്ചാൽ തിരിച്ചുവരുമ്പോൾ നട്ടെല്ല് കാണില്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് അവരുടെ സർക്കാരിന്റെ കാലത്താണ്’’–സജി ചെറിയാൻ പറഞ്ഞു.

