ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കൾ കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ദില്ലിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം കൊണ്ടുപോകാനാണ് ഇവ എത്തിച്ചത്. രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ദില്ലി പൊലീസ് കണ്ടെത്തൽ. ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടിൽ കേസ് എടുത്ത ഇഡി ദില്ലിയിലും മുംബെയിലും പരിശേോധന.വിവിധ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ ഇടത്താവളമായി മാറിയിരിക്കുകയാണ് ദില്ലിയെന്നാണ് പൊലീസ് പറയുന്നത്. ദില്ലിയിലെ മഹിൽപാൽപൂർ, രമേഷ് നഗർ എന്നിവിടങ്ങളിലായി ഒരാഴ്ച്ചക്കിടെ കണ്ടെത്തിയ മയക്കുമരുന്നിന്റെ അളവ് ഇതാണ് സൂചിപ്പിക്കുന്നത്. 500 കിലോയോളം കൊക്കെയ്ൻ ആണ് രണ്ട് ദിവസം മുമ്പ് ദില്ലിയിൽ പിടികൂടിയത്. ദുബായിലുള്ള വീരേന്ദ്ര ബസോയി ആണ് നിലവിലെ കടത്തിന്റെ തലവൻ. ഇയാളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ വംശജരായ യുകെ പൌരന്മാരാണ് കടത്തിന്റെ ഇടനിലക്കാർ. ഇതിൽ ജാസി എന്ന ജതീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ചു. സവീന്ദ്രർസിങ്ങിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്നലെ മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രമേഷ് നഗറിലെ അടച്ചിട്ട കടയിൽ നിന്ന് കൊക്കെയിൻ ശേഖരം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ ഇതിന് വില വരും. ഗോവ, മുംബൈ,ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നടക്കുന്ന നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കുമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ദില്ലിയിൽ കൂടുതൽ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് സംശയത്തിൽ സെപ്ഷ്യൽ സെൽ അന്വേഷണം തുടരുകയാണ്.