രോഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. കളക്ടറേറ്റിൽ വച്ചാണ് യോഗം നടക്കുന്നത്. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചയാൾക്ക് ലിവർ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാൽ സംസ്കാരം നടക്കും. നിപ സംശയം ഉടലെടുത്ത ഉടൻ ഇന്നലെ രാത്രി തന്നെ ഐസോലേഷൻ ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഹൈറിസ്ക് കോണ്ടാക്റ്റിലുള്ള പനിയുള്ളവരെ ഐസോലേറ്റ് ചെയ്യേണ്ടി വരും. അഞ്ചുപേരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ചാൽ ജില്ലയിൽ നിയന്ത്രണണങ്ങൾ ഉണ്ടാവുന്നതാണ്.