നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത നടപടിയിൽ ഹൈക്കോടതിയിൽ ഹർജി. സംസ്ഥാന സർക്കാറിന്റെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാനങ്ങൾ പൊളിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. കൂടാതെ വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. നദീതട സംരക്ഷണ സമിതി പ്രവർത്തകൻ പി വി രാജൻ ആണ് ഹർജിക്കാരൻ. സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നതെന്നും സർക്കാറിന്റെ കീഴിൽ നിരവധി ഏജൻസികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാൻ ഏൽപ്പിച്ചതെന്നും ഹർജിക്കാരൻ ഹർജിയിൽ വിമർശിക്കുന്നുണ്ട്. കേസിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോടതി ഹർജി ഇന്ന് പരിഗണിക്കുന്നതാണ്.
നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പാർക്ക് പ്രവർത്തനം സ്റ്റേ ചെയ്യണം: ഹൈക്കോടതിയിൽ ഹർജി

