മലപ്പുറം: അനധികൃത മണൽകടത്ത് നടത്തി നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്. അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഊർങ്ങാട്ടിരി മൂർക്കനാട് എന്ന സ്ഥലത്ത് താമസിക്കുന്ന നൊട്ടൻ വീടൻ അബ്ദുസ്സലാം മകൻ ഷഫീഖ് (33), ഊർങ്ങാട്ടിരി കുഴിയേങ്ങൽ വീട്ടിൽ അബ്ദുൾ കരീം മകൻ മെഹ്ബൂബ് (30) എന്നിവർക്കെതിരെയാണ് കാപ്പ നിയമം ചുമത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്. എസ്. ഐപിഎസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറലിന്റെ അധിക ചുമതലയുള്ള ഉത്തര മേഖലാ പോലീസ് ഐ.ജി ശ്രീ. നീരജ് കുമാർ ഗുപ്ത ഐപിഎസാണ് പ്രതികൾക്കെതിരെ ഉത്തരവിറക്കിയത്.
ആറ് മാസക്കാലത്തേക്കാണ് ഇവർക്കെതിരെ മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്. ജില്ലയിൽ അനധികൃത മണൽ കടത്ത് നടത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത്ത് ദാസ്. എസ്. ഐപിഎസ് അറിയിച്ചു.

