കെ. വിദ്യ ഗസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്നകേസിൽ മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസിന് ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു. അഗളി പോലീസാണ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
കോളേജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല വിദ്യ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരുന്നതെന്നും തീയതി അടക്കമുള്ള കാര്യങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റിൽ തെറ്റുകളുണ്ടെന്നുമാണ് കോളേജ് അറിയിക്കുന്നത്. എന്നാൽ, ഇത്രയും ദിവസമായിട്ടും വിദ്യയെ കണ്ടെത്താൻ പോലീസിനായിട്ടില്ല. വിദ്യ എവിടെ ഉണ്ട് എന്ന കാര്യം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ രേഖകൾ ശേഖരിച്ചുവെന്നും പരിശോധന നടത്തുന്നുണ്ടെന്നും അഗളി പോലീസ് വ്യക്തമാക്കി.
ഇതിനിടെ, കെ. വിദ്യ മുൻകൂർജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മുൻകൂർജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലാത്തതിനാൽ പോലീസ് ചുമത്തിയിരിക്കുന്ന ജാമ്യമില്ലാക്കുറ്റമായ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 468 നിലനിൽക്കില്ലെന്നാണ് പ്രധാന വാദം.
27 വയസ്സ് മാത്രമുള്ള അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് നീതിനിഷേധമാകും. രാഷ്ട്രീയകാരണങ്ങളാലാണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചേക്കും.

