ബംഗളൂരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത തട്ടിപ്പ്. തിരുവനന്തപുരം കിളിമാനൂരിൽ പ്രവർത്തിക്കുന്ന SMAC ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി പത്തോളം വിദ്യാർത്ഥികൾ കിളിമാനൂർ പോലീസിനെ സമീപിച്ചു. എന്നാൽ പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു.
രാജീവ് ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കർണ്ണാടക കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു SMAC ഗ്ലോബൽ എജ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ തട്ടിപ്പ്. കോളജിൽ അഡ്മിഷൻ ഉറപ്പായി എന്ന് ചൂണ്ടിക്കാട്ടി കിളിമാനൂരിലെ SMAC ശാഖാ 2022 ലാണ് ഇവിടുത്തെ 10 വിദ്യാർത്ഥികൾക്ക് വ്യാജ അഡ്മിഷൻ ലെറ്റർ നൽകിയത്. അഡ്മിഷൻ ഫീ ഇനത്തിൽ 65,000 രൂപയോളം ഇവർ തട്ടി. കൂടാതെ വിദ്യാഭ്യാസ വായ്പ എന്ന് പറഞ്ഞ് രക്ഷിതാക്കളുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യക്തഗത ലോണും തരപ്പെടുത്തി.
തട്ടിപ്പ് നേരിട്ട പത്തു വിദ്യാർത്ഥികൾ കിളിമാനൂർ പോലീസിൽ പരാതി നൽകിയെങ്കിലും കേസുടുക്കാൻ തയാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കർണ്ണാടക കോളജിന് പകരം കോളജിന്റെ മറ്റൊരു കേന്ദ്രമായ ഫാദർ മാത്യുസ് കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റി അഡ്മിഷൻ പട്ടികയിൽ പേരുമുണ്ടായിരുന്നില്ല . കോളജിന് അംഗീകാരമില്ലെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസിലായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തട്ടിപ്പ് മനസ്സിലായ വിദ്യാർത്ഥികൾ ഇതോടെയാണ് നാട്ടിലെത്തിയത്.

