പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്ക് മരുന്ന് കടത്തിയ പഞ്ചാബ് സ്വദേശികളായ മൽകിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർപൽ സിംഗ് എന്നിവരെ ഡൽഹി പോലീസിന്റെ കൗണ്ടർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടി. പാകിസ്ഥാനിൽ നിന്ന് മയക്ക് മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി എത്തിക്കുന്ന മയക്ക് മരുന്ന് ഇവർ പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ഹവാല ഇടപാട് വഴിയാണ് പാകിസ്താനിലേക്കുള്ള പണക്കൈമാറ്റം നടക്കുന്നത്. അമേരിക്ക, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. ഇവരിൽ നിന്ന് ഫിലിപ്പീൻസിലെയും അമേരിക്കയിലെയും മൊബൈൽ നമ്പരുകൾ കണ്ടെടുത്തു. പാകിസ്താനിൽ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാൻ ഈ നമ്പറിൽ നിന്നാണ് ഇവർക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ഈ മയക്കുമരുന്ന് ഇവർ പഞ്ചാബിലെ സപ്ലയർക്ക് കൈമാറും. 2010-11 മുതൽ ഇവർ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പോലീസ് പറയുന്നു.

