മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ നാട്ടു വൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി എസ് . സുജിത് ദാസ്.
നിലമ്പൂർ മുക്കട്ട സ്വദേശ്ശി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ഇനി ഷാബാ ഷെരീഫിനെ തട്ടി കൊണ്ട് വരാൻ സഹായിച്ച അഞ്ചുപേരാണ് പിടിയിലാകാനുള്ളത്.
മൈസുരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒറ്റമൂലി രഹസ്യം അറിയാൻ 2019 ഓഗസ്റ്റിലാണ് ഷൈബിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. എന്നാല്‍, ഒരുവര്‍ഷത്തിലധികം ചങ്ങലയില്‍ ബന്ധിച്ച് വീടിന്റെ ഒന്നാംനിലയിലെ മുറിയിലിട്ട് പീഡിപ്പിച്ചെങ്കിലും വൈദ്യന് രഹസ്യം വെളിപ്പെടുത്തിയില്ല.പീഡനത്തെത്തുടര്‍ന്ന് 2020 ഒക്ടോബറില്‍ വൈദ്യൻ കൊല്ലപ്പെടുകയും ചെയ്തു.
തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വെട്ടി നുറുക്കിയ മൃതദേഹം ചാലിയാർ പുഴയിലേക്ക് എറിഞ്ഞു. ഇതിനു സഹായിച്ച സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്, കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ്, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരും കുറ്റം സമ്മതിച്ചു.
കുറ്റകൃത്യത്തിൽ സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. ഇതിനെ തുടർന്ന് സുഹൃത്തുക്കൾ ഷൈബിന്റെ വീട്ടിൽ കവർച്ച നടത്തി. ഇതിനെതിരെ ഷൈബിൻ ഏപ്രിൽ 24 ന് നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. പരാതിയിൽ പ്രതികളിൽ ഒരാളായ നൗഷാദിനെ അറസ്റ്റ് ചെയ്തു. അതിനുപിന്നാലെ ഏപ്രില്‍ 29-ന് മറ്റു പ്രതികളായ ഷിഹാബുദ്ദീനും നിഷാദും സെക്രട്ടേറിയറ്റിനു മുന്പില് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവരുടെ പെന്‍ഡ്രൈവില്‍നിന്ന് കണ്ടെത്തിയതായും വൈദ്യനെ തട്ടിക്കൊണ്ടുവരാന്‍ സഹായിച്ച അഞ്ചാളുകളുടെ പേരും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.
മുഖ്യ പ്രതിയായ ഷൈബിൻ അഷ്റഫ് ബുദ്ധിമാനായ കുറ്റവാളിയാണെന്ന് പോലീസ് മേധാവി. പത്തു വർഷം കൊണ്ട് 300 കോടിയോളം സ്വത്ത് സമ്പാദിച്ച പ്രതി ഓരോ ചുവട് വെക്കുന്നതിലും അതീവ സൂക്ഷ്മത കാണിക്കുന്നയാളാണ്.സ്വയം പരിചയപ്പെടുത്തുന്നത് പ്രവാസി വ്യവസായി എന്നാണ്. രണ്ട് കോടി രൂപക്കാണ് നിലമ്പൂരിലെ വീട് വാങ്ങിയത്. ഷൈബിൻ ചെയ്ത പല കാര്യങ്ങളും കൂട്ടാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലും തുടരന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
വൈദ്യന്റെ കൊലപാതകത്തിൽ പോലീസ് പറയുന്നത്
അതിക്രൂരമായ മര്‍ദ്ദനമാണ് വൈദ്യന്റെ മരണകാരണം. നെഞ്ചില്‍ ചവിട്ടിയപ്പോള്‍ നിലത്തുവീണ് മരിക്കുകയായിരുന്നു.
പുഴയില്‍നിന്ന് ഒന്നര വര്‍ഷത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുക അതീവ ദുഷ്കരം.
കേസ് തെളിയിക്കുക അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും വെല്ലുവിളി.
ലാപ്ടോപ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്ന് പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു.
സാഹചര്യത്തെളിവുകള്‍, ദൃക്സാക്ഷികളുടെ മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കോടതിയില്‍ സമര്‍പ്പിച്ച് കേസ് തെളിയിക്കാന്‍ ശ്രമിക്കും.
നിലമ്പൂര്‍ നഗരത്തില്‍നിന്നാണ് കൊല്ലപ്പെട്ട വൈദ്യന്റെ ശരീരം മുറിക്കാനുള്ള ആയുധങ്ങള്‍ ശേഖരിച്ചത്.
അന്വേഷണസംഘം മൈസൂരുവില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചു.
വൈദ്യനെ ഷൈബിന് വീട്ടുതടങ്കലിലാക്കിയതില്‍ ഭാര്യയടക്കമുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഷൈബിന് പുറമേ ഭാര്യയും ചെറിയ കുട്ടിയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
അന്വേഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ച്, നിലമ്പൂര്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം. മേല്‍നോട്ടച്ചുമതല എസ്.പിക്ക്.
ഷൈബിനും കൂട്ടാളികളും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതായാണ് സൂചന. സാമ്പത്തിക ഇടപാടുകളാണ് തര്‍ക്കത്തിന് കാരണം.
പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

