കോന്നി താലൂക്ക് ഓഫിസിലെ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ജീവനക്കാര്‍ തിരിച്ചെത്തി.രാത്രി മൂന്ന് മണിയോടെയാണ് രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാര്‍ തിരിച്ചെത്തിയത്. നേരിട്ട് ഓഫീസില്‍ എത്താതെ ജീവനക്കാരെ അവരവരുടെ വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു.ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും യാത്ര തുടരുകയായിരുന്നു ഉദ്യോഗസ്ഥർ.യാത്ര വിവാദമായതറിഞ്ഞ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് വരാതെയാണ് വീടുകളിലേക്ക് മടങ്ങിയത്. താലൂക്ക് ഓഫീസില്‍ വെച്ചിരിക്കുന്ന വാഹനങ്ങള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്തിയില്ല.അതേസമയം ജീവനക്കാരുടെ ഉല്ലാസ യാത്ര സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ രംഗത്തെത്തി.യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള ട്രാവല്‍സ് കമ്പനിയാണ് തങ്ങളുടേത്. യാത്രകള്‍ക്ക് വണ്ടിവിളിക്കുമ്പോള്‍ ആരാണ് എന്താണ് എന്ന് നോക്കേണ്ടകാര്യമില്ല. കോന്നിയില്‍ നിന്ന് മൂന്നാറിലേക്ക് യാത്രയുണ്ടെന്ന് ഡ്രൈവര്‍ അറിയച്ചത് പ്രകാരം ഒഴിവുള്ള വാഹനം നല്‍കുകയായിരുന്നു. ഇതില്‍ സ്പോര്‍ണസര്‍ഷിപ്പിന്റെ യാതൊരു പ്രശ്നവുമില്ല. ഏത് പരിപാടിക്കും ആര് വിളിച്ചാലും തങ്ങള്‍ വാഹനം കൊടുക്കുന്നുണ്ടെന്ന് മാനേജര്‍ വ്യക്തമാക്കി.

