കോരിച്ചൊരുയുന്ന മഴയില്‍ മടിയോടെ എഴുന്നേറ്റ് രാവിലെ കുളിച്ചൊരുങ്ങി സ്‌കൂളിലേക്ക് യാത്രയാവും. പഠനത്തോടൊപ്പം ഗ്രൗണ്ടിലെ കളിയും കൂട്ടുകാരോടൊത്തുള്ള തമാശയും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലും. സ്‌കൂള്‍ വിട്ട് വീട്ടിലേക്കോടിയാല്‍ വീണ്ടും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കളി. ഒടുവില്‍ നേരം വൈകി വീട്ടില്‍ കയറുന്നതും.
കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് വരെ ഒരു കുട്ടിയുടെ ജീവിതം ഇത്തരത്തിലായിരുന്നു. സ്‌കൂളും പഠനവും കൂട്ടുകാരുമെല്ലാം. പിന്നീട് കാലം മാറിയപ്പോള്‍ കുട്ടികള്‍ മൊബൈലിലും ടിവിയിലും ആകൃഷ്ടരായി. പണ്ടത്തെപ്പോലെ കുട്ടികള്‍ കളിക്കാന്‍ പോവാതെയായി. സദാസമയവും മൊബൈലില്‍ ഗെയിം കളിച്ചിരിക്കുന്ന കുട്ടികളോടെ നമ്മള്‍ വീമ്പ് പറയാന്‍ തുടങ്ങി. ഞങ്ങളുടേതൊക്കെയായിരുന്നു കുട്ടിക്കാലം. പുതിയ പിള്ളേരെല്ലാം മൊബൈലില്‍ തന്നെ.
പ്രതീക്ഷിക്കാതെയാണ് കോവിഡ് എന്ന മഹാമാരി ലോകത്തിന്റെ മുക്കും മൂലയിലും വരെ എത്തിയത്. ചൈനയില്‍ ഒരു വൈറസ് പടരുന്നു എന്നറിഞ്ഞപ്പോള്‍ നമ്മളൊന്നും മനസ്സില്‍ പോലും കരുതിയിരുന്നില്ല നമ്മളെ വീട്ടില്‍ അടച്ചിടാനുള്ള ഒരു സാഹചര്യം ഇതൊരുക്കുമെന്ന്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരിക്കുന്നത് പ്രായമേറിയവരാണ്. എങ്കില്‍ മറ്റൊരു തരത്തില്‍ കോവിഡ് ഏറ്റവും ബാധിച്ചത് കുട്ടികളെയാണെന്ന് പറയാം. സ്‌കൂളില്‍ പോവുന്നത് പഠനം എന്നതിലുപരി ഒരു കുട്ടിയെ മാനസികമായും സാസ്‌കാരികപരമായും ഏത് കാര്യത്തിനും പ്രാപ്തനാക്കുക എന്ന ഒരു പ്രക്രിയകൂടിയായിരുന്നു. കോവിഡ് മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് എല്ലാവരും വീട്ടിലായപ്പോള്‍ ക്ലാസിലെ തമാശയും കളികളും പഠനവും സൗഹൃദവുമെല്ലാം നാല് ചുമരുകള്‍ക്കിടയിലേക്ക് മാറി. മാനസികമായി ഇത് കുട്ടികളെ എത്രത്തോളം ബാധിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യം തന്നെയാണ്.നിലവിലെ ഈ സാഹചര്യത്തില്‍ നമുക്ക് ആരെയും പഴിക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതുവരെ വന്ന ശീലങ്ങളില്‍ നിന്നും മാറി പുതിയ ഒരു ലോകത്തേക്ക് എത്തിയ കുട്ടികളുടെ ഉത്കണ്ഠ പരിഹരിക്കേണ്ടത് വലിയ ഉത്തരവാദിത്തമാണ്.
സ്‌കൂളുകളും ക്ലാസുകളും ഓണ്‍ലൈന്‍ ആയതോടെ ഞായറാഴ്ച വരെ പഠിക്കേണ്ട അവസ്ഥ വന്നു എന്ന ഒരു പരാതിയുണ്ട്. പഠനത്തിനിടയില്‍ മാനസികമായി ആയാസം കിട്ടുവാന്‍ കുട്ടികള്‍ക്ക് സാഹചര്യം ലഭിക്കുന്നില്ല എന്നുവേണം കരുതാന്‍. തന്റെ തമാശകളും സന്തോഷങ്ങളും കുസൃതികളും കാണിക്കാന്‍ അവസരമില്ലാതെ കമ്പ്യൂട്ടറിലെയും മൊബൈലിലെയും ഗെയിമിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ മാനസികമായി ഒരു കുട്ടിയുടെ വളര്‍ച്ച ഏത് രീതിയിലായിരിക്കും ഉണ്ടാവുക. ഒരു സമൂഹ ജീവി എന്ന ഒരു പ്രക്രിയ ആണ് ഇതിലൂടെ നഷ്ടമാവുന്നത്. പലപ്പേളും നമ്മള്‍ തന്നെ പറയുന്നതാണ്. സ്‌കൂളില്‍ നിന്നും പഠിക്കുന്നതിനേക്കാളുപരി സമൂഹത്തില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് നമുക്ക് പഠിക്കാനുള്ളത്.
എങ്കിലും കുട്ടികളെല്ലാം ഇതിനെ ഗൗരവത്തോടെ നേരിടുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ ഇ്ച്ഛാശക്തി അവരെ ഭാവിയില്‍ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കാം.
കുട്ടികളെപ്പോലെ തന്നെ കോവിഡ് മൂലം ഏറെ പ്രയാസമനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് വൃദ്ധന്‍മാര്‍. കോവിഡ് ഏറ്റവും കൂടുതല്‍ പിടിപെടുന്നത് വൃദ്ധന്‍മാരാണെന്നിരിക്കെ 65 വയസ്സിന് മുകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്ന അവസ്ഥ വന്നു. അവരെ സംബന്ധിച്ച് ഇത്രകാലമായുള്ള ജീവിതത്തില്‍ ഏറ്റവും പ്രയാസമേറിയ സമയം ആണിത്. പ്രായമായവരെ സംബന്ധിച്ച് വീട്ടില്‍തന്നെ ഇരിക്കുക എന്നത് ഏറെ പ്രയാസകരമായകാര്യമാണ്. നാട്ടിന്‍ പുറത്താണെങ്കില്‍ വൈകീട്ട് പ്രായമായവരെല്ലാം ഒന്നിച്ചിരിക്കുന്നത് നിര്‍ത്തേണ്ടിവന്നു. പലരും പള്ളികളിലും അമ്പലങ്ങളിലും പോയിരുന്നതിനും പ്രയാസമായി. ചായക്കടകളില്‍ നാട്ടുവര്‍ത്തമാനം ഇല്ലാതായി, രാവിലത്തെ നടത്തവും നിന്നു.
ഇത്രയും പ്രശ്‌നങ്ങളെല്ലാം ഉണ്ടെങ്കിലും ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരിയെ ഒന്നിച്ചു നേരിടണം എന്ന ബോധം എല്ലാവരിലും എത്തിയെന്നത് വലിയ കാര്യമാണ്. എല്ലാവരും ഈ വിഷയത്തെ ഗൗരവപൂര്‍വ്വം ഏറ്റെടുത്ത് നല്ല നാളെ എന്ന ഒരു പ്രതീക്ഷയോടെ ഇതിനെ പ്രതിരോധിക്കാന്‍ തുടങ്ങി. സാമൂഹ്യ വ്യാപനം എന്ന ഒരു ആശങ്ക നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധയോടെ ബുദ്ധിമുട്ടുകളെ അവഗണിച്ച് നാം ഇതിനെയും നേരിടും.