താനൂർ ബോട്ട് മറിഞ്ഞ് 22 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി . ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി വടക്കയിൽ സവാദിനെയാണ് പോലീസ് പിടിച്ചത്. ഇതോട് കൂടി സംഭവത്തിൽ ഒമ്പത് പേർ പോലീസ് കസ്റ്റഡിയിലായി . ബോട്ടുടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ് അറസ്റ്റിലായ മൂന്ന് പേർ.
ബോട്ട് ജീവനക്കാരായ ബിലാൽ, അപ്പു, അനിൽ എന്നിവരെ ഇന്നലയാണ് പോലീസ് പിടികൂടിയത്. ബോട്ടുടമ നാസർ, സ്രാങ്ക് ദിനേശൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
അതേസമയം അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധന നടത്തി. അപകടത്തിൽപ്പെട്ട അറ്റ്‌ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ അപകട സ്ഥലവും ബോട്ടും പരിശോധിച്ചു. അനൗദ്യോഗിക സന്ദർശനം ആണെന്നും കമ്മീഷൻ അംഗങ്ങൾ ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

