മനുഷ്യനുള്ള കാലം മുതല്‍ സമൂഹത്തെ ഭയചകിതരാക്കുന്ന ഏറ്റവും പഴയ രോഗങ്ങളില്‍ ഒന്നാണ് കുഷ്ഠരോഗം. പകര്‍ച്ചവ്യാധി എന്നതിലുപരി കുഷ്ഠരോഗികളോട് സമൂഹം എല്ലാകാലത്തും ഒരു ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്‌തെങ്കിലും നിലവിലിപ്പോഴും നമ്മുടെ നാട്ടില്‍ കുഷ്ടരോഗികളുണ്ട്. നമ്മള്‍ ഇതുവരെ അവരെപ്പറ്റി ചിന്തിട്ടുപോലുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ പത്തു വര്‍ഷത്തോളമായി കുഷ്ടരോഗികള്‍ക്കായി പ്രവര്‍ത്തിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്ത ഒരു മനുഷ്യസ്‌നേഹിയുണ്ട്. കായക്കല്‍ അഷ്‌റഫ്.
പാലക്കല്‍ കമ്പനിയില്‍ സൂപ്രവൈസറായി ജോലിചെയ്യുന്ന ഇദ്ദേഹം കൂടുതല്‍ സമയവും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യസേവന രംഗത്താണ്. പത്തു വര്‍ഷത്തോളമായി ഇദ്ദേഹം ചേവായൂരിലെ കുഷ്ടരോഗാശുപത്രിയില്‍ മുടക്കമില്ലാതെ സഹായങ്ങള്‍ ചെയ്യുന്നു. ആശുപത്രിയിലെ രോഗികളെ സ്വന്തം സഹോദരങ്ങളെപ്പോലെ കരുതുന്ന ഇദ്ദേഹം ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ടിവി, ഫാന്‍ മുതലായവയും കൂടാതെ മരുന്നുകളും പതിവായി എത്തിക്കുന്നു. ആരെങ്കിലും ചോദിച്ചാല്‍ കുഷ്ഠരോഗം അത്ര വലിയ ഒരു പകര്‍ച്ചവ്യാധിയൊന്നുമല്ല, കൊറോണയെപ്പോലെ നിങ്ങള്‍ ഇതിനെ ഭയപ്പെടല്ലേ എന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.
രാജ്യത്ത് നിലവില്‍ കുറച്ച് കുഷ്ഠരോഗികള്‍ മാത്രമേയുള്ളു. പുതുതായി രോഗികള്‍ ഉണ്ടാവുന്നതും വളരെ കുറവാണ.് ഒരിക്കലും ഇവര്‍ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്നാണ് അഷ്‌റഫിന് പറയുന്നത്.
നോമ്പ്കാലമായതോടെ ദിവസവും നോമ്പ് തുറക്കാന്‍ ഹോസ്പിറ്റലിലേക്ക് ഭക്ഷണം എത്തിക്കുന്ന തിരക്കിലാണ് കായക്കല്‍ അഷ്‌റഫ് ഇപ്പോള്‍. മുപ്പത് ദിവസവും എല്ലാവര്‍ക്കും ഇവിടെ ഭക്ഷണമെത്തിക്കും.
മൂന്ന് വര്‍ഷമായി കുന്ദമംഗലത്തെ സ്പൂണ്‍ മി ടേസ്റ്റി കിച്ചണ്‍ ഇവിടേക്ക് സൗജന്യമായി ഭക്ഷണങ്ങള്‍ നല്‍കുന്നു. കൂടാതെ മറ്റ് പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കുന്നു. അഷ്‌റഫിന്റെ ഭാര്യ സൈനബയും മകന്‍ ഷെഫീക്കിന്റെ ഭാര്യ ഷാനയും സിവില്‍ എഞ്ചിനീയറിന് പഠിക്കുന്ന മകള്‍ ഹെന്നത്തുമാണ് ഇതിന് സഹായിക്കുന്നത്.
പെരുന്നാള്‍. വിഷു, ഓണം തുടങ്ങിയ എല്ലാ പരിപാടിക്കും ഇവിടെ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കാറുള്ളത്.
നിലവില്‍ ഇത് വെറും ഒരു ഹോസിപിറ്റല്‍ മാത്രമല്ല. ഒരുപാട് പേര്‍ സനേഹത്തോടെ കഴിയുന്ന ഒരു വീടാണ്. സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടവര്‍ ജാതി മത വ്യത്യാസമില്ലാതെ താമസിക്കുന്ന ഒരു വീട്. ഹോസ്പിറ്റലില്‍ ഇപ്പോഴും തുടരുന്നത് നാല്‍പതും അന്‍പതും വര്‍ഷം മുന്‍പ് അഡ്മിറ്റ് ചെയ്ത രോഗികളാണ്. പണ്ടെങ്ങോ ബന്ധുക്കള്‍ എത്തിച്ചവര്‍.എല്ലാവരും ഉണ്ടായിട്ടും അനാഥരായി കഴിയുന്നവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരും ഇവരെ തിരിഞ്ഞ് നോക്കാതെയായി. സ്വന്തം മാതാപിതാക്കള്‍ പോലും ഇവരെ അകറ്റി നിര്‍ത്തുന്നു എന്നത് സമൂഹം ഇപ്പോഴും ഈ രോഗത്തോട് കാണിക്കുന്ന സമീപനത്തെ സൂചിപ്പിക്കുന്നു എന്ന് അഷ്‌റഫ് പറയുന്നു. പണ്ട് പലരും രോഗം മാറി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ നിന്നുമുള്ള അവഗണന നേരിട്ട് ഇവിടേക്ക് തിരിച്ചെത്തുകവരെയുണ്ടായി. ഇന്നും അവര്‍ ഇവിടെക്കഴിയുന്നു. ഒരുപാട് നാള്‍ താമസിച്ചതോടെ ഇവിടുന്ന് രോഗികള്‍ തമ്മില്‍ കല്യാണം കഴിച്ച് കുടുംബമായി താമസിക്കുന്നുണ്ട്. നിലവില്‍ ആറോളം കുടുംബങ്ങള്‍ ഇത്തരത്തില്‍ ഇവിടെ കഴിയുന്നു. ഇവരുടെ മക്കളും ഇവിടെ കഴിയുന്നു. ഇവര്‍ക്കായി ഹോസ്പിറ്റലില്‍ ക്വാര്‍ട്ടേഴ്‌സുണ്ട്. ചെറിയ ജോലികളും ഇവര്‍ക്കിവിടെ നല്‍കി.
1921 ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിസിത്യന്‍ മിഷണറിമാരാണ് ഇവിടെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്. ലോകത്താകെ കുഷ്ഠരോഗവും പ്ലാഗും പകരുമ്പോള്‍ തുടങ്ങിയ ഈ ആശുപത്രി 1970 ലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഹോസ്പിറ്റല്‍ സമൂഹത്തിന്റെ ഒരു പരിച്ഛേദമായി മാറി എന്നുവേണം പറയാന്‍. ക്രിസത്യന്‍ പള്ളിയും മുസ്ലിം പള്ളിയും ഒരു ക്ഷേത്രവും നിലവില്‍ ഇവിടെയുണ്ട്. ഒരു ക്രിസത്യന്‍ രോഗികള്‍ പോലും ഇവിടെയില്ലെങ്കിലും ഇന്നും ആ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നു. അച്ഛന്‍മാര്‍ ഇവര്‍ക്ക് വേണ്ടി കുര്‍ബാന നടത്തുന്നു. മുസ്ലിം പള്ളിയില്‍ പതിവായി നിസ്‌കാരം നടക്കുന്നു. അമ്പലത്തില്‍ മണ്ഡലകാലത്ത് ഭക്തിഗാനങ്ങള്‍ വെക്കുന്നു. ഇത്തരത്തില്‍ ഈ ഹോസ്പിറ്റലിപ്പോള്‍ ഒരുപാട് പേര്‍ ഒരേമനസ്സോടെ താമസിക്കുന്ന ഒരിടമായി.
പല സുഹൃത്തുക്കളേയും ഹോസ്പിറ്റലിലേക്ക് ക്ഷണിക്കാറുണ്ടെങ്കിലും ഭയം കാരണം ആരും വരാറില്ല എന്ന് അഷ്‌റഫ് പറയുന്നു. ഹോസ്പിറ്റലിലേക്ക് വേണ്ട സഹായം ഇദ്ദേഹം സുമനസ്സുകളില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ആരോടും പണം വാങ്ങാറില്ല. കയ്യില്‍ പണമില്ലാതെയാവുമ്പോള്‍ ഡിസ്‌കൗണ്ട് നല്‍കിക്കൊണ്ട് കുന്ദമംഗലം ആലിയ ഹോസ്പിറ്റല്‍ കടമായും മറ്റും മരുന്നുകള്‍ നല്‍കും. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവരോട് അഷ്‌റഫ് മരുന്നിന് ഇവിടെ പണം നല്‍കാന്‍ പറയും.
ഹോസ്പിറ്റലിന് പുറത്തും അഷ്‌റഫ് നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. നിര്‍ധനരായവരുടെ കല്യാണത്തിന് വേണ്ട പണം എത്തിക്കുകയും കല്യാണവീടുകളിലെയും മറ്റും ബാക്കിവരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് ഇദ്ദേഹം ഈ സഹായം എത്തിക്കാറ്.
സേവനത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ കായക്കല്‍ അഷ്‌റഫ് തുടര്‍ന്നും ഈ സേവനം വലിയതോതില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും അകറ്റി നിര്‍ത്താതെ അവരെയും നമ്മളിലൊരാളായി കണ്ട് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാവരും എത്തിക്കണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.

