പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനാൽ കാമുകിയും കൊട്ടേഷൻ സംഘവും തട്ടിക്കൊണ്ട് പോയ യുവാവ് നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്. അയിരൂർ സ്വദേശിയായ യുവാവിനെയാണ് കാമുകി ലക്ഷ്മിപ്രിയയും ഇവളുടെ പുതിയ കാമുകനും കൊട്ടേഷൻ സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി മർദിച്ചത്.
സംഭവത്തിൽ, മുഖ്യപ്രതി ലക്ഷിമിപ്രിയ അടക്കം രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട് . ബാക്കി ആര് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏപ്രില്‍ അഞ്ചാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂര്‍ സ്വദേശിയായ യുവാവും ലക്ഷ്മിപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. ഇതിനിടെ ലക്ഷ്മിപ്രിയ മറ്റൊരാളുമായി പ്രണയത്തിലായി. ഇതോടെ അയിരൂര്‍ സ്വദേശിയെ ഒഴിവാക്കാനായി ശ്രമം. പ്രണയത്തില്‍നിന്ന് യുവാവ് പിന്മാറാതെ വന്നതോടെയാണ് പുതിയ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
സംഭവം നടന്ന അന്ന് രാവിലെ പത്ത് മണിയോടെ യുവാവിന്റെ വീടിന്റെ മുന്നിൽ കാറിലെത്തിയ ലക്ഷ്മിപ്രിയയും സംഘവും യുവാവിനെ വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികള്‍ കൂടി കാറില്‍ കയറി. ഇതിനുപിന്നാലെയാണ് മര്‍ദനം ആരംഭിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകില്‍ ഇടിച്ചു. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചു.
കാര്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിള്‍ വാച്ചും 5500 രൂപയും പ്രതികള്‍ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിള്‍പേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് ‘ഇപ്പോഴെങ്കിലും എന്നെ മനസിലായോ’ എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മര്‍ദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേര്‍ത്താണ് യുവതി മര്‍ദിച്ചത്.
പിന്നീട്, യുവാവിനെ എറണാകുളം ബൈപാസിൽ ഒരു വീട്ടിലെത്തിച്ച് മർദനം തുടർന്നു. ശേഷം, പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറില്‍നിറച്ച് നിര്‍ബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയക്കുകയും യുവാവിന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഇത് കൂടാതെ യുവാവിനെ വിട്ടയക്കാന്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. . തുടര്‍ന്ന് വൈറ്റില ബസ് സ്റ്റോപ്പില്‍ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ ഏഴാംതീയതിയാണ് പോലീസ് കേസെടുത്തത്. ഇതോടെ ലക്ഷ്മിപ്രിയ അടക്കമുള്ള പ്രതികള്‍ ഒളിവില്‍പോയി. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ അമല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ഒളിവിലായിരുന്ന ലക്ഷ്മിപ്രിയയെയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.