ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ‘ഈ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് ബഹുജന്‍ സമാജിന് നന്ദി പറയുന്നു. ബഹുജന്‍ ഹിറ്റും ബഹുജന്‍ സുഖായും നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണം. ഇതിനായി താഴെത്തട്ടില്‍ നിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. എല്ലാ സഖാക്കളോടും അടിതട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സാമൂഹത്തിനായും അധികാര മാറ്റത്തിനായും ഈ പോരാട്ടം ഞങ്ങള്‍ തുടരും, നന്ദി ജയ് ഭീം.’ എന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ദളിതര്‍ക്കിടയില്‍ ഭീം ആര്‍മി വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ യോഗിയുടെ മുന്നേറ്റത്തെ തടയാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിക്കായില്ല. ചന്ദ്രശേഖര്‍ ആസാദ് പ്രാദേശിക തലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ഭിന്നത ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അതെല്ലാവര്‍ക്കും തിരിച്ചടിയാകുമെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പറഞ്ഞിരുന്നു.
ദളിത് പിന്നോക്ക വോട്ടുകള്‍ നേടാന്‍ ബിഎസ്പി പൂര്‍ണമായും പരാജയപ്പെട്ടതും ബിജെപിക്ക് സഹായകരമായെന്നാണ് സൂചന. രാജിവെച്ച ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വെര്‍മ, ബ്രിജേഷ് പ്രജാപതി, മുകേഷ് വര്‍മ, വിനയ് ശാക്യ, ഭഗവതി സാഗര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ബിജെപിയുടെ പിന്നോക്ക വിഭാഗങ്ങളോടുള്ള അവ?ഗണന വോട്ടുകളായി പരിണമിച്ചില്ലെന്നതാണ് ചുരുക്കം. ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 273 സീറ്റും ബിജെപിയും സഖ്യകക്ഷികളുമാണ് നേടിയത്.

