തനിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ച് വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനാണ് ആരോപണം ഉയർത്തുന്നത്. ഇത് തനിക്കെതിരായ ആസൂത്രിതമായ നീക്കമാണെന്നും ഇ.പി. ആരോപിച്ചു.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ട്. അത് ആരോപണമല്ല വസ്തുതയാണ്. ഭാര്യ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് കമ്പനിക്ക് നൽകിയത്. മകൻ അവന്റെ വരുമാനത്തിൽനിന്ന് നൽകി. ഇതിൽ എവിടെയാണ് തന്റെ അനധികൃതസമ്പാദ്യമായി പറയാനുള്ള വിഹിതമുള്ളത്. പാർട്ടി അറിയാതെ സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുന്ന ആളല്ല ഞാൻ. തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്- ജയരാജൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.
ഇ.പി ജയരാജൻ
എൽഡിഎഫ് കൺവീനർ

