ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിലുള്ള സാമൂഹിക പ്രവർത്തകനായ ഗൗതം നാവ്ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി ഉത്തരവ്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. കർശന വ്യവസ്ഥകളോടെയാണ് ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രിംകോടതിയുടെ നിർദേശം.
ഗൗതം നാവ്ലാഖ 2018 ഓഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്ലാഖ കോടതിയെ അറിയിച്ചിരുന്നു. കാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
2018 ജനുവരി 1 ന് ഭീമ കൊറേഗാവിൽ ദലിത് വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ്.

