ഭക്ഷ്യഭദ്രതാ കിറ്റിൽ പഴകിയ കപ്പലണ്ടി മിഠായി കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തതെന്നും 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്.
ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്നാണ് റിപ്പോർട്ട്. കപ്പലണ്ടി മിഠായി പാക്കറ്റിൽ ബാച്ചും നമ്പറും, ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അതൃപ്തി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഗുണനിലവാരത്തിൽ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. തൂത്തുക്കുടി ആൽക്കാട്ടി കമ്പനിയാണ് കപ്പലണ്ടി മിഠായിനിർമിച്ച് വിതരണം ചെയ്തത്.
അതേസമയം സപ്ലെകോ ഇക്കാര്യത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ചെയ്തതെന്നും സാമ്പിൾ പരിശോധിച്ച ഒരുഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ലെകോ സി എം ഡി അലി അസ്‌കർ പാഷാ പ്രതികരിച്ചിരുന്നു. മുപ്പതോളം പരിശോനകൾ നടത്തിയ ശേഷമാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്തത്. ഇതിനുപിന്നിൽ ബോധപൂർവമായ ഇടപെടൽ നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.