കോഴിക്കോട്: യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. വയറ്റിൽ കത്രിക മറന്നുവച്ചത് നിഷേധിക്കുന്നില്ലന്ന ഡോക്ടർമാരുടെ സംഭാഷണം പുറത്തുവന്നു. ഹർഷിനയുടെ ഭർത്താവും ഡോക്ടർമാരുംതമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. തെറ്റ് പറ്റിയെന്ന് ഡോക്ടർമാർ പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽകോളേജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായും ഇതിൽ പറയുന്നുണ്ട്.
പ്രസവശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവമുണ്ടായത്. പന്തീരങ്കാവ് സ്വദേശിനി ഹർഷിന (30) യുടെ വയറ്റിൽ നിന്നാണ് കത്രിക കണ്ടെടുത്തത്. നീണ്ട 5 വർഷത്തോളം ശാരീരിക ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രശ്നങ്ങളും അനുഭവിച്ചിരുന്നതായി യുവതി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017 നവംബറിലാണ് പ്രസവത്തിനായി യുവതി എത്തിയത്. പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങൾ യുവതിയെ അലട്ടിയിരുന്നു. തുടർന്ന് നടത്തിയ സിടി സ്കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെ ശസ്ത്രക്രിയവഴി 11സെ മീ നീളമുള്ള കത്രിക പുറത്തെടുക്കുകയാണ് ചെയ്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു.
കുറ്റക്കാരായവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, ഉപകരണങ്ങൾ എടുക്കുകയും വെക്കുകയും ചെയ്യുമ്പോഴുള്ള കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്കു കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

