വാഷിങ്ടൻ: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ്ഡോണൾഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്നും, രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
തീരുവ വിഷയത്തിൽ യുഎസ് അധികൃതർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇതോടെ, തീരുവ വിഷയത്തിൽ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത്. യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം.
പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിരുന്നു. ബ്രസീലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. ആദ്യം പ്രഖ്യാപിച്ച അധിക തീരുവ ഓഗസ്റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നുമാണ് നിലവിൽ വന്നത്.

