ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണ്. വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ് കേരളത്തിലെ സർക്കാർ. അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതുസർക്കാരിനെ ജനങ്ങൾ താഴെയിറക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആൻ്റണി പറഞ്ഞു.
കഴിഞ്ഞ ഏഴുവർത്തിനിടെയാണ് കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസ് ഉയർന്നുവന്നത് ഈ സമയത്താണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന ആരോപണവും ഇക്കാലത്താണ് ഉയർന്നുവെന്നതെന്ന് അനിൽ ആൻ്റണി ആരോപിച്ചു.
കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതികൾക്ക് കേരളം സാക്ഷിയായി. ഓരോ വർഷവും പുതിയ അഴിമതി കഥകളാണ് കേൾക്കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം ഉയർന്നത്. സ്വകാര്യ കമ്പനിയുടെ ഒഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം വാങ്ങിയവരുടെ വിവരങ്ങളുണ്ട്. അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഈ സർക്കാരിനെ കേരളത്തിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ബിജെപി സർക്കാർ കേരളത്തിലുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും അനിൽ ആൻ്റണി പറഞ്ഞു.