ഡൽഹി: മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തിൽപ്പെട്ടവർ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരിൽ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂർ സ്റ്റേഷനിൽ പരാതി നൽകിയത് ഇന്നലെയാണ്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പൊതുനിരത്തിലൂടെ നഗ്നരായി നടത്തുകയും ചെയ്ത സംഭവമാണ് ഡൂൺ 18ന് ആദ്യം പുറത്തുവന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ പുറത്തുവന്നു. മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങൾ ലോകശ്രദ്ധ നേടുകയും രാജ്യത്ത് ഭരണ പ്രതിപക്ഷങ്ങൾ വിഷയത്തിൽ ഏറ്റുമുട്ടുകയും ചെയ്തു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിന്മേൽ ചർച്ച തുടരുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.