ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് നടപടികള്‍ക്കെതിരെ വ്യാപക പരാതി ഉയരുമ്പോള്‍ പൊലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. സേന നടത്തുന്നത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി നിസ്സാരവത്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം,
കുടുംബകലഹമാണ് തർക്കത്തിന് കാരണമെന്നും ക്രമസമാധാനം നിലനിർത്താനാണ് പൊലീസ് ശ്രമിച്ചതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു
ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. പൊലീസ് ജനങ്ങൾക്ക് എതിരാണെന്ന പ്രചാരണം തെറ്റെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയർന്നിരുന്നു. ഷോളയൂർ വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്.
മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നു

