പാനൂരില്‍ പ്രണയപ്പകയുടെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതിയത് ഇന്നാണ്. ഇതിന് പിന്നാലെ വിഷ്ണുപ്രിയയുടെ കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ വീണ്ടും ഉയര്‍ന്നു. പ്രണയം നിരസിച്ചു, സൗഹൃദം നിരസിച്ചു, അല്ലെങ്കില്‍ വിവാഹാലോചന നിരസിച്ചു, പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി എന്നിങ്ങനെയുള്ള കാരണങ്ങള്‍ക്ക് പെൺകുട്ടികളെ ക്രൂരമായി ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതയെ ശക്തമായി ചെറുക്കുന്നതാണ് കേസില്‍ കോടതിയുടെ ശബ്ദമെന്നാണ് ഏവരുടെയും വിലയിരുത്തല്‍.ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുമ്പോള്‍ അത് എല്ലാ പെൺകുട്ടികള്‍ക്കും വേണ്ടിയുള്ള വിധിയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തിങ്കളാഴ്ചയാണ് ശ്യാംജിത്തിനുള്ളി ശിക്ഷാ വിധി വരുന്നത്.മകളെ ഇല്ലാതാക്കിയവന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് വിഷ്ണുപ്രിയയുടെ അമ്മ പറയുന്നത്. പത്തിരുപത്തിമൂന്ന് വര്‍ഷം പൊന്നുപോലെ നോക്കിയ മോളാണ് എന്ന് പറയുമ്പോള്‍ ആ അമ്മ വിതുമ്പുന്നത് കാണാം. ഇനിയൊരു പെൺകുട്ടിക്ക് ഇങ്ങനെയൊരു ഗതി വരരുതെന്നും വേദനയോടെ അവര്‍ പറയുന്നു. ഒരു അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഈയൊരു അവസ്ഥയുണ്ടാകരുതെന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിപിനയും പ്രതികരിച്ചു.