കൊല്ലം: യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സ്ഥിരം പ്രശ്നക്കാരൻ. യുപി സ്കൂൾ അധ്യാപകനായ സന്ദീപ് ലഹരിക്കടിമ കൂടിയാണ്. ലഹരിമുക്തി കേന്ദ്രത്തിൽ നിന്ന് ഇന്ന് പുലർച്ചെ വീട്ടിൽ എത്തിയ സന്ദീപും ബന്ധുക്കളും തമ്മിൽ സംഘർഷണ്ടായിരുന്നു.
പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് നാട്ടുകാർക്കും വീട്ടുകാർക്കും പേടി സ്വപ്നമാണ്. ലഹരി ഉപയോഗിച്ച ശേഷം ഇയാൾ അക്രമാസക്തനാകുന്നത് പതിവായിരുന്നു. മദ്യപിച്ചു സ്കൂളിലെത്താനും കുട്ടികളെ പഠിപ്പിക്കാനും ഇയാൾക്ക് മടിയില്ലായിരുന്നു. ഇത് പതിവായതോടെ സ്കൂൾ അധികൃതർ ഇയാളെ പല തവണ തിരുത്താൻ ശ്രമിച്ചു. എന്നാൽ ഒരിക്കൽ പോലും സന്ദീപ് സ്വയം തിരുത്താൻ തയ്യാറായില്ല.
ലഹരി ഉപയോഗം പതിവായതോടെയാണ് ഇയാളെ ജോലിയിൽനിന്ന് സസ്പെൻ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ലഹരി വിമുക്തി കേന്ദ്രത്തിൽ സന്ദീപിനെ പ്രവേശിപ്പിച്ചത്. ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്നെത്തിയ സന്ദീപും ബന്ധുക്കളും തമ്മിൽ വഴക്കുണ്ടായി. ഇതിനെ തുടർന്നാണ് പോലീസെത്തി കൊട്ടാരക്കര താലുക്ക് ആശൂപത്രിയിലെത്തിച്ചത്.
പ്രതിയുടെ അക്രമ സ്വഭാവം വെളിവാക്കുന്നതായിരുന്നു ആശുപത്രിയിൽ അരങ്ങേറിയ സംഭവങ്ങൾ. ചികിത്സിച്ച ഡോക്ടർ വന്ദനയെ തുടരെ കുത്തി, രക്ഷിക്കാനെത്തിയ പോലീസുകാരായ അലക്സ്, ബേബി മോഹൻ, മണിലാൽ, ബന്ധു ബിനു, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവർക്കും കുത്തേറ്റു.

