തിരുവനന്തപുരം: ബജറ്റിലെ നികുതി വർദ്ധനയെ ന്യായീകരിച്ചും, സിഎജി റിപ്പോരട്ടിലെ കണ്ടെത്തലുകളിൽ പ്രതികരിച്ചും ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. സംസ്ഥാനത്തിൻറെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമായ സാഹചര്യം ഉണ്ട്. വ്യക്തിപരമായ താൽപര്യം കൊണ്ടല്ല സെസ്സ് ഏർപ്പെടുത്തിയത്, സംസ്ഥാന താൽപര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിൻറെ തനത് വരുമാനം കൂടി. 26000 കോടിയായത് അഭിമാനകരമാണ്.
വന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചിരുന്നു. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാടുന്ന സിഎജി റിപ്പോർട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. നികുതി കുടിശിക പിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നിയമപരമായ നടപടി എടുക്കുന്നുണ്ട്. കുടിശിക പിരിക്കാൻ നിയമഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു

