കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം തെറ്റാണന്ന് മീഡിയാ വണ്ണിന് വേണ്ടി ഹാജറായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. വിലക്ക് ശരിവച്ച സിംഗിൾ ബഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്ന് ദവെ ചൂണ്ടിക്കാട്ടി.
മീഡിയ വണിൻ്റെ നിരോധനത്തിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി ആവശ്യപ്പെട്ടു. ദേശ സുരക്ഷയാണ് പ്രശ്നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് സംപ്രേഷണമനുവദിച്ചുവെന്നും മീഡിയവണിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചു.