കോഴിക്കോട്: സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് ക്ഷാമം പരിഹരിക്കാൻ കൂടുതൽ നടപടികളുമായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. ആശുപത്രികളിലേക്കുള്ള ആവശ്യ മരുന്നുകളുടെ 90% വിതരണം പൂർത്തിയായിട്ടും കടുത്ത ക്ഷാമം നേരിടുന്നതിനെ തുടർന്നാണ് പരിഹാര നടപടികൾ സ്വീകരിക്കുന്നത്. ആശുപത്രികൾ നൽകിയ വാർഷിക ഇൻഡന്റിന്റെ 25% മരുന്ന് അധികം നൽകാൻ സംഭരണ കേന്ദ്രം മാനേജർമാർക്ക് അനുമതി നൽകി. മരുന്ന് അധികമുള്ള കേന്ദ്രങ്ങളിൽ നിന്നും സ്‌റ്റോക്ക് നിലവിലില്ലാത്ത ആശുപത്രികളിലേക്ക് എത്തിച്ചു നൽകാനും അടുത്ത സാമ്പത്തിക വർഷത്തെ വിതരണം ഏപ്രിൽ ഒന്ന് മുതൽ തന്നെ ആരംഭിക്കാനുമുള്ള ടെൻഡർ നടപടികൾ ഈ ആഴ്ച്ച പൂർത്തിയാക്കാനും കോർപറേഷൻ തീരുമാനിച്ചു.
ആന്റിബയോട്ടിക്കുകൾക്ക് ഉൾപ്പെടെ കടുത്ത ക്ഷാമമാണ് സർക്കാർ ആശുപത്രികളിൽ നേരിടുന്നത്. കോവിഡ് കാലത്തെ മരുന്ന് ചെലവ് കണക്കാക്കി വാർഷിക ഇൻഡന്റ് തയാറാക്കിയതിൽ പിഴവ് സംഭവിച്ചു എന്നതാണ് കെഎംഎസ്‌സിഎൽ അധികൃതർ ചൂണ്ടി കാട്ടുന്നത്. രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വർധിച്ചതോടെ മരുന്ന് ചെലവും കൂടാൻ ഇടയായി. നിശ്ചയിച്ചിരിക്കുന്ന വാർഷിക ഇൻഡന്റിന്റെ 25% വരെ അധികം നൽകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി വീണാ ജോർജ്ജ് വിളിച്ചു കൂട്ടിയ യോഗത്തിൽ തീരുമാനമായി. കോഴിക്കോട് വെയർ ഹൗസിൽ നിന്നും ഇപ്രകാരം മരുന്ന് നൽകി തുടങ്ങിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

