ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.കണ്ണൂരിൽ എം.വി. രാഘവൻ അനുസ്‌മരണ പരിപാടിയിലാണ് കെ. സുധാകരന്റെ വിവാദ പരാമർശം.താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോൾ സംരക്ഷിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പീന്നീട് മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു. ഏത് പാർട്ടി ആണെങ്കിലും പ്രവർത്തിക്കാൻ അവസരം നഷ്ടമായാൽ ഇടപെടുമെന്നും വേണ്ടി വന്നാൽ സിപിഎമ്മിനും സംരക്ഷണം നൽകുമെന്നും സുധാകരൻ പറഞ്ഞു.