ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിലെ പ്രസീത അഴിക്കോടും സി കെ ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കൂടുതൽ ശബ്ദ രേഖകളാണ് പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചത് .
കെ സുരേന്ദ്രൻ നൽകിയ 10 ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. എന്താണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നൽകിയിട്ടില്ല. ഈ ശബ്ദ രേഖ കേസിൽ നിർണായക തെളിവാകും.
. ക്രൈംബ്രാഞ്ച് തന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി.
കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.