കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. സംഭവത്തിൽ നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. 10 അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണച്ചത്.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാവിലെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധ പൂർത്തിയായിട്ടുണ്ട്. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് സംഘവും പരിശോധന നടത്തും.
പ്ലാന്റിന്റെ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നതെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ആരോപണം. മാലിന്യ പ്ലാന്റിന് സമീപത്തെ കെട്ടിടത്തില്‍ വൈദ്യുതി ബന്ധമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിച്ചതെന്നാണ് കോര്‍പ്പറേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

