വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരാണു കോടതിയെ സമീപിച്ചത്.കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികൾ ഹർജിയിൽ ഉയർത്തിയ വാദം. അതേസമയം ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്.വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു സര്‍ക്കാര്‍ പറഞ്ഞു.
പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണു വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

